ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി.
വാരനാട് സ്വദേശിനിയായ റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) യുടെ കൊലപാതക കേസില്‍ ചേർത്തല പോലീസാണ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി പി.ടി. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തയത്. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച തെരച്ചിൽ ഒന്നരവരെ നീണ്ടു.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ തെരച്ചിലിൽ തെളിവായി ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ചേർത്തല ലോക്കൽ പോലീസാണ് ഐഷയുടെ തിരോധന കേസ് അന്വഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
2006 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്.വർഷങ്ങൾക്ക് ശേഷം സഹോദരൻ പ്രവീൺ കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പിന്നീട് അന്വേഷണം വഴിമുട്ടിയപ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ തിരോധാന കേസ് അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ സെബാസ്റ്റ്യൻ പിടിക്കപ്പെടുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബിന്ദു പത്മമനാഭനെ കൊലപ്പെടുത്തിയെന്ന് അന്വഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴിനൽകിയതോടെയാണ് കേസിന് വഴിത്തിരിവായത്. തുടർന്നുള്ള പരിശോധനയിൽ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു കത്തിക്കരിഞ്ഞ നിലയിൽ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഇയാളുടെ വീട്ടുവളപ്പ് മുഴുവൻ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പരിശോധന നടത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.